Kerala
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎമ്മിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സാങ്കേതികത്വത്തിന്റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്.
കോര്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Sports
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടട വാർഡിലെ സ്ഥാനാർഥിയാണ് വൈഷ്ണ സുരേഷ്.
പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.
അതേസമയം, വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ശനിയാഴ്ച തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.
Kerala
തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു.
വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അന്തിമ വോട്ടര്‍ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ വൈഷ്ണ സുരേഷിന്റെ പേരില്ല. വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണമെന്നും കാണിച്ചാണ് സിപിഎം പരാതി നൽകിയിരുന്നത്.
അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. കോർപറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടെങ്കിലേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം.
സപ്ലിമെന്ററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ വൈഷ്ണയ്ക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുമായില്ല.
പട്ടിക ആവശ്യപ്പെട്ടുള്ള വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ ഹിയറിംഗിനുശേഷമാണ് തീരുമാനമെടുത്തത്.
വൈഷ്ണയുടെ വോട്ടർപട്ടിക അപേക്ഷയിൽ കെട്ടിടത്തിന്റെ ടിസി നമ്പർ 18/ 564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം.
Kerala
തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം അതിവേഗം മുന്നോട്ടു പോകുകയാണെന്ന് രാഷ്്ട്രീയ പാർട്ടി നേതാക്കൾക്കു നൽകിയ കത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
കേരളത്തിൽ നടപ്പാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തന പുരോഗതി വിലയിരുത്താൻ ഇന്നു രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്തിട്ടുണ്ട്.
തീവ്ര വോട്ടർപട്ടികാ പരിഷ്കരണത്തിലെ ന്യൂനതകളോ പോരായ്മകളോ മാറ്റം വരുത്തേണ്ട നിർദേശങ്ങളോ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ഇന്നു ചേരുന്ന യോഗത്തിൽ ചൂണ്ടിക്കാട്ടാം. തീവ്ര വോട്ടർപട്ടികാ പരിഷ്കരണവുമായി അതിവേഗം മുന്നോട്ടു പോകുകയാണെന്നാണ് കമ്മീഷൻ നിരീക്ഷണം.
രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം വ്യക്തമാക്കി കത്തും നൽകി.
54,000 ബൂത്ത് ലെവൽ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് വോട്ടർപട്ടികാ പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളെ ബാധിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി ഉയർത്തിയ ബിഎൽഒമാരെ മാറ്റി നിയമിച്ചിരുന്നു. പത്ത് ശതമാനത്തോളം വീടുകളിൽ ആദ്യഘട്ടമായി ബിഎൽഒമാർ എത്തിയതായാണ് കണക്കുകൾ.
Editorial
“തെരഞ്ഞെടുപ്പുകൾ ജനങ്ങളുടേതാണ്. അത് അവരുടെ തീരുമാനമാണ്. തീയ്ക്ക് പുറംതിരിഞ്ഞ് പിൻഭാഗം കത്തിക്കാനാണു തീരുമാനമെങ്കിൽ, അവർക്ക് പൊള്ളലേറ്റുണ്ടായ വ്രണങ്ങളിൽ ഇരിക്കേണ്ടിവരും.”-ഏബ്രഹാം ലിങ്കൺ
ബിഹാറിലെ നഷ്ടപ്പെട്ടെന്നു പറയുന്ന വോട്ടുകളെക്കുറിച്ച് നാം സംസാരിച്ചുകഴിഞ്ഞു. ഇനി കേരളത്തിലെ സ്വന്തം വോട്ടുകൾ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കാം. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ (എസ്ഐആർ) തുടങ്ങിക്കഴിഞ്ഞു. നവംബർ നാലു മുതൽ ഡിസംബർ നാലു വരെയുള്ള സമയം നിർണായകമാണ്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശത്തെ അവഗണിക്കുന്നവർ രാഷ്ട്രനിർമിതിയിലെ തന്റെ ഭാഗധേയം സ്വയം കൈയൊഴിയുകയാണ്. അങ്ങനെ വോട്ട് ഉപേക്ഷിച്ചവർ തങ്ങളെ മാത്രമല്ല, അനർഹമായ അധികാര കൈമാറ്റത്തിനു വഴിതെളിച്ച് മറ്റുള്ളവരെയും പൊള്ളലേൽപ്പിക്കുന്നു.
നിലവിലെ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർപട്ടിക മരവിപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു. വോട്ടർപട്ടിക വ്യത്യസ്തമായതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ തടസമില്ല. പരിഷ്കരണ പ്രക്രിയയുടെ ജോലികൾ ഇന്നലെ തുടങ്ങി. ആധാർ കാർഡ് അടക്കം 12 തിരിച്ചറിയൽ രേഖകൾ പരിഗണിക്കും. പക്ഷേ, നിരവധി പേർക്ക് അതോടൊപ്പം പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടിവരും. അതുകൊണ്ട് കാര്യങ്ങൾ അതിന്റെ വഴിക്കു പോകും എന്നു കരുതി അലസരായിരിക്കരുത്. ഓരോരുത്തരും താന്താങ്ങളുടെ പേരുകൾ രേഖപ്പെടുത്തുകതന്നെ വേണം. ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിലെ പരാതികൾ ഇവിടെ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ ജാഗരൂകരാകണം.
നവംബർ നാലു മുതൽ ഡിസംബർ നാലുവരെ വീടുവീടാന്തരമുള്ള പേരു ചേർക്കലിൽ നിശ്ചിത ഫോം പൂരിപ്പിച്ചു നൽകണം. ഡിസംബർ ഒന്പതിനു കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്നു മുതൽ 2026 ജനുവരി എട്ടുവരെ പരാതികളുണ്ടെങ്കിൽ സമർപ്പിക്കാം. പരാതി കേൾക്കലും പരിശോധനയും ഡിസംബർ 31 വരെ നടത്തും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, അംഗീകൃത ബോർഡ്/സർവകലാശാലകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് തുടങ്ങിയ 12 രേഖകളിലൊന്ന് തിരിച്ചറിയലിനായി നൽകാം.
പക്ഷേ, പരിഷ്കരണത്തിന്റെ അടിസ്ഥാനമായെടുത്തിരിക്കുന്ന 2002ലെ വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് പൗരത്വം തെളിയിക്കാൻ അവ മതിയാകില്ല. ഒക്ടോബർ 13ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഓൺലൈനായി പ്രസിദ്ധീകരിച്ച 2002ലെ പട്ടികയിൽ 2025 ഓഗസ്റ്റിലെ പട്ടികയിലുണ്ടായിരുന്ന 53.25 ലക്ഷം പേർ ഇല്ലെന്ന് ഓർക്കണം. അവർക്ക് പുതിയ പട്ടികയിൽ ഇടം പിടിക്കണമെങ്കിൽ ചില രേഖകൾ സമർപ്പിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ പൗരത്വം തെളിയിക്കണം.
2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ ഇല്ലാത്തവരെ മൂന്നായി തരംതിരിച്ചാണ് സമർപ്പിക്കേണ്ട രേഖകൾ നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് 1987 ജൂലൈ ഒന്നിനു മുമ്പ് ജനിച്ചവർ സ്വന്തം ജനന തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചാൽ മതി. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ മേൽപ്പറഞ്ഞ രേഖകൾക്കൊപ്പം മാതാവിന്റെയോ പിതാവിന്റെയോ ഏതെങ്കിലുമൊരാളുടെ ജനന തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖകളും കൊടുക്കണം.
2004 ഡിസംബർ രണ്ടിനു ശേഷം ജനിച്ചവർ സ്വന്തം ജനന തീയതിയും സ്ഥലവും മാതാപിതാക്കളിൽ രണ്ടു പേരുടെയും ജനനത്തീയതിയും സ്ഥലവും തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. വോട്ടറുടെ മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരൻ അല്ലെങ്കിൽ അവരുടെ, വോട്ടിന് അപേക്ഷിക്കുന്നവരുടെ ജനനസമയത്തുള്ള പാസ്പോർട്ടിന്റെയും വീസയുടെയും കോപ്പി സമർപ്പിക്കണം.
നടപടിക്രമങ്ങളുടെ സങ്കീർണതയോർത്ത് അതിൽനിന്ന് ഒഴിവായേക്കാമെന്ന് ഒരാളും കരുതരുത്. ജനാധിപത്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈക്കലാക്കുകയും അതിന്റെ ഉത്തരവാദിത്വങ്ങളെ അവഗണിക്കുകയും ചെയ്യുന്നവരാണ് വോട്ടർപട്ടികയിൽ പേരു ചേർക്കാത്തവരും വോട്ട് ചെയ്യാത്തവരും എന്നു പറയേണ്ടിവരും. വോട്ടർപട്ടികയിൽ പേരില്ലാത്തവരെ പൗരത്വവുമായി കൂട്ടിക്കെട്ടി സംശയദൃഷ്ടിയോടെ കാണാനിടയാകുന്ന സാഹചര്യവും ഭാവിയിൽ തള്ളിക്കളയാനാകില്ല. വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നിട്ടും വോട്ട് ചെയ്യാത്തവരുടെ എണ്ണം വർധിക്കുകയാണ്.
കഴിഞ്ഞ ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞത്, 18നും 19നും ഇടയ്ക്കുള്ളവരിൽ 40 ശതമാനത്തിൽ താഴെയാണ് വോട്ടർപട്ടികയിൽ പേരു ചേർത്തത് എന്നാണ്. പേരു ചേർത്തവരിൽ വലിയൊരു ശതമാനം വോട്ട് ചെയ്തുമില്ല. ഈ ഒഴിഞ്ഞുമാറൽ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനു തുല്യമാണ്. ബൂത്ത് തലത്തിൽ വോട്ടർമാരുടെ പട്ടിക പരിശോധിക്കാനും ഇല്ലാത്തവരെ ചേർക്കാനുമുള്ള ചുമതല രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കണം.
ആ ജനാധിപത്യ പ്രതിബദ്ധതതന്നെ തെരഞ്ഞെടുപ്പ് പ്രചാരണമായി മാറ്റാവുന്നതാണ്. കുടുംബാംഗങ്ങളും പരസ്പരം സഹായിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ പ്രചോദനം നൽകാനാകും. ഒരുവിധത്തിൽ വോട്ടവകാശം ഉറപ്പാക്കാൻ ഇത്തിരി ക്ലേശിക്കേണ്ടിവരുന്നത്, വോട്ടിന്റെ വില മനസിലാക്കാൻ സഹായിച്ചേക്കാം.
ജനാധിപത്യ-മതേതര സംരക്ഷണത്തിനും അതുവഴി രാഷ്ട്രനിർമാണത്തിനുമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകളാണ് വോട്ടർപട്ടികയിൽ ചേർക്കുന്നത്. എഴുന്നേൽക്കാം, ജനാധിപത്യം ഹാജർ വിളിക്കുന്പോൾ നമ്മളും ഉണ്ടാകണം. നമുക്കൊരു പങ്കുമില്ലാത്ത രാഷ്ട്രീയവ്യവസ്ഥയിൽ, വിലാസമില്ലാത്തൊരു അഭയാർഥിയാകില്ല നാം.
Kerala
ആലപ്പുഴ: മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നാണ് നടപടി.
ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു ഐസക്ക്. ഇന്ന് നടന്ന ഹിയറിംഗിൽ ആണ് വോട്ട് ഒഴിവാക്കിയത്. എംഎൽഎ ഓഫീസിന്റെ വിലാസത്തിലായിരുന്നുവോട്ട് ഉണ്ടായിരുന്നത്.
ഇതിനെതിരെ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലതയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വോട്ട് നീക്കുകയായിരുന്നു.
National
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധി നയിക്കുന്ന മാർച്ച് ട്രാൻസ്പോർട്ട് ഭവനുമുന്നിൽവച്ച് ഡൽഹി പോലീസ് തടഞ്ഞു.
ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചതോടെ സംഘർഷത്തിൽ കലാശിച്ചു. പിരിഞ്ഞുപോകണമെന്ന് പോലീസ് എംപിമാരോട് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ തയാറായില്ല. പിന്നാലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയാണ്. രാഷ്ട്രീയ പോരാട്ടമല്ലെന്നും ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ചതായാണ് റിപ്പോർട്ട്. 30 പേരുമായി കൂടിക്കാഴ്ച നടത്താമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു.
National
ന്യൂഡൽഹി: ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണം എന്തിനെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് വോട്ടര്‍പട്ടിക പുതുക്കലിനെതിരെ എത്തിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണ്. പൗരത്വം തീരുമാനിക്കേണ്ടത് കമ്മീഷൻ അല്ലെന്നും കോടതി പറഞ്ഞു.
എന്നാൽ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് പൂര്‍ണവിവരങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ തോതില്‍ ആളുകളെ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അത് വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസം പ്രത്യേക വോട്ടര്‍പട്ടിക പരിഷ്കരണത്തിന് കമ്മീഷന് ഉത്തരവിട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എന്നിവർ അടക്കമുള്ളവരാണ് ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.